വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ
Jun 18, 2025 10:29 AM | By PointViews Editr

പേരാവൂർ: ഒരു ബസ് സർവീസ് പോലും പൂർണ്ണമായി ഇല്ലാത്ത മലയോര ഹൈവേയുടെ വള്ളിത്തോട് മണത്തണ റീച്ചിൽ 83 കോടി രൂപ മുടക്കി. ഫുട്പാത്ത്, ഡ്രൈ‌നേജ് സംവിധാനങ്ങളോടെ നവീകരണം നടത്തുകയാണിപ്പോൾ. 9 മീറ്റർ വീതിയിൽ ടാറിങ് അടക്കം. അതും റോഡിൻ്റെ ആദ്യ ഘട്ടം നിർമാണം കഴിഞ്ഞ് വെറും മൂന്ന് വർഷം പൂർത്തിയാകും മുൻപാണ് നവീകരണ കലാപരിപാടിയും അരങ്ങേറുന്നത്. എന്നാൽ 200 ൽ അധികം ബസ് സർവീസുകൾ ഉള്ളതും നൂറു കണക്കിന് വാഹനങ്ങൾ രാപകലില്ലാതെ കടന്നു പോകുന്നതുമായ മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേ റീച്ചിൽ ആദ്യ ഘട്ടം നിർമാണം കഴിഞ്ഞിട്ട് 12 വർഷം തികയുമ്പോൾ പോലും ഒരു മീറ്റർ ട്രെയ്‌നേജോ, അര മീറ്റർ ഫുട്‌പാത്തോ നിർമിക്കാൻ സർക്കാർ തയാറായിട്ടില്ല. ടാറിങ്ങിന്റെ വീതി 5.6 മീറ്ററിൽ നിന്ന് അര സെൻ്റിമീറ്റർ പോലും വർധിപ്പിക്കാനും സർക്കാരോ പൊതുമരാമത്ത് വകുപ്പോ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇപ്പോൾ വൈശാഖ ഉത്സവ കാലത്ത് ഗതാഗത കുരുക്കിൽ പെട്ട് ജനങ്ങൾ നട്ടം തിരിയുമ്പോഴും കാൽനട യാത്രയ്ക്ക് പോലും വഴി കാണാതെ കഷ്‌ടപ്പെടുമ്പോഴും ജനം ചോദിക്കുന്നു, ഈ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയോടു ചിറ്റമ്മ നയമാണോ? ഈ വിവേചനം ഒരു വക പിതൃശൂന്യതയല്ലേ?

2011 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ പണികൾക്ക് അനുമതി നൽകിയത്. 2015 ൽ 5.6 മീറ്റർ മുതൽ 6.5 മീറ്റർ വരെ വീതിയിൽ ടാറിങ് പൂർത്തിയാക്കി. അടുത്ത ഘട്ടം ഡ്രെയ്നേജ്, ഫുട്‌പാത്ത് എന്നിവ നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. അതോടെ റോഡിൻ്റെ കഥ തീർന്നു. 2016 ൽ പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം ആകെ നടത്തിയ ഏക നവീകരണം എന്നത് രണ്ട് വർഷം മുൻപ് ഒരു ലെയർ മാത്രമായുള്ള ടാറ് പൂശൽ മാത്രമായിരുന്നു. അതിനും മുൻപ് റോഡിലെ കുഴികൾ അടയ്ക്കാൻ പോലും പൊതു മരാമത്ത് വകുപ്പ് തയാറാകാതെ വന്നപ്പോൾ ജനം കുഴിയെണ്ണി ട്രോൾ വരെ ഇറക്കിയിരുന്നു പ്രമുഖ മലയാള ദിനപ്പത്രമായ മലയാള മനോരമയിൽ കുഴികളുടെ എണ്ണവും ചിത്രങ്ങളും അടയാളപ്പെടുത്തി വാർത്ത വന്നതോടെയാണ് റീ ടാറിങ്ങിന് അനുമതി നൽകിയത്. പക്ഷെ റീ ടാറിങ് നടത്തിയപ്പോൾ മുൻപുണ്ടായിരുന്നതു പോലെ പരമാവധി വീതിയിൽ ചെയ്യുന്നതിനും പകരം കൃത്യം 5.6 മീറ്റർ മാത്രം വീതിയിൽ റീ ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പ് കൃത്യത തെളിയിച്ചു. മുൻപ് നടത്തിയിരുന്ന അതേ രീതിയിൽ റീ ടാറിങ് നടത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ കറാറുകാരൻ ധാർഷ്‌ഠ്യത്തോടെ പണി നിർത്തി വച്ചു പോയ സംഭവവും ഉണ്ടായി. ഒടുക്കം നാട്ടുകാർക്ക് കരാറുകാരൻ്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. 5.6 മീറ്റർ വീതിയിൽ മാത്രം ടാറിങ് നടത്തി കരാറുകാരൻ കോടികൾ വാങ്ങി സ്‌ഥലം വിട്ടു. ടാറിങ്ങിൻ്റെ ഇരു വശവും കട്ടിങ്ങായി മാറി. മഴ പെയ്തപ്പോൾ കിടങ്ങായി മാറി. വാഹനങ്ങൾ വശം കൊടുക്കുമ്പോൾ അതിൽ വീണ് അപകടങ്ങൾ വരെ ഉണ്ടായി.


വീണ്ടും ആരോപണമുയർന്നപ്പോൾ ആണ് ഞങ്ങളിതാ ഇപ്പോൾത്തന്നെ 4 വരി പാതയുണ്ടാക്കാൻ പോകുവാണ് എന്ന അശരീരി പൊട്ടി പുറപ്പെട്ടത്. കേട്ടപാതി കേൾക്കാത്ത പാതി കൂണുപോലെ മുളച്ച കുറച്ച് വികസന പ്രവാചകൻമാർ രംഗത്തെത്തി. ചില സിപിഎം കാരാണ് ആദ്യം എടുത്ത് ചാടിയത്! ഇത് കോൺഗ്രസുകാർക്ക് സഹിക്കാനായില്ല. സിപിഎമ്മിനെ തോൽപ്പിക്കാൻ രണ്ട് മൂന്ന് കോൺഗ്രസുകാർ കച്ചകെട്ടിയിറങ്ങി 4 വരി വികസനത്തിൻ്റെ പ്രവാചകദൗത്യം അവർ ഏറ്റെടുത്തു. ഉടനെ രണ്ട് കൂട്ടരും ബാക്കിയുള്ളവരും ചേർന്ന് കൂട്ടുകമ്പിനിയാക്കി. എന്നാൽ കോൺഗ്രസിൻ്റെ പ്രവാചകൻമാരിൽ ചിലരല്ലാതെ ബാക്കിയുള്ളവരെല്ലാം തല വലിച്ച് രംഗത്ത് നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. അവശേഷിക്കുന്ന വികസന പ്രവാചകൻമാർ മലയോര പഞ്ചായത്തുകളെ മൊത്തത്തിൽ കീഴല്ലൂർ കിടങ്ങാക്കിയേ പരിപാടി നിർത്തിയേ അടങ്ങൂ എന്ന പ്രതിജ്ഞയിലാണ്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് റീച്ചിനെ വയനാട്- കണ്ണൂർ വിമാനത്താവളം നാല് വരി പാത എന്ന സ്വപ്ന പദ്ധതിയുടെ ഒരു ചെറിയ ഭാഗമായി പ്രഖ്യപിച്ച് സുഖിപ്പിച്ച് വച്ചിരിക്കുകയാണ് 16 കിലോമീറ്റർ നീളത്തിലുള്ള റോഡിൽ അറ്റകുറ്റപണി നടത്താൻ പോലും ഖജനാവിൽ കാശില്ലാത്ത വിജയൻ സർക്കാർ. മാനന്തവാടി ബോയ്‌സ് ടൗൺ പേരാവൂർ ശിവപുരം മട്ടന്നൂർ കണക്‌ടിവിറ്റി റോഡ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നാല് വരി പാതയ്ക്ക് നൽകിയിട്ടുള്ള പേര്. എന്നാൽ കൊട്ടിയൂരിലെ അമ്പായത്തോട് മുതൽ മാത്രമാണ് ഈ പ്രത്യേക നാല് വരി പാതയുള്ളത്. നീണ്ട പേര്ട കേൾക്കുുമ്പോൾ തോന്നും അങ്ങ്ട്പാ വയനാാട് മുതൽ മട്ടന്നൂർ വിമാനത്താവളം വരെ 4 വരി പാതയാണെന്ന്.  ഡ്രൈനേജും ഈ റോഡ് വിമാനത്താവള റോഡാക്കുന്ന കാലത്ത് ഉണ്ടാക്കിയെങ്കിലായി. അത് പക്ഷെ റോഡ് ഫണ്ട് ബോർഡാണ് ചെയ്യേണ്ടത്. നാല് വരി പാതയാക്കുമ്പോൾ ടോൾ നൽകേണ്ടി വരുമോ. ഇരു ചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നാല് വരി പാതയിൽ ഇറങ്ങാനാകുമോ, വ്യാപാര സ്‌ഥാപനങ്ങൾ റോഡ് ഉപയോഗിക്കുന്നതിന് ഫീസ് നൽകേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങൾ ഒക്കെ ബാക്കിയാണ്.


കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് പൊതു അവധി ദിവസങ്ങളിലും പ്രത്യേക ആരാധനാ ദിനങ്ങളിലും സംഭവിക്കുന്ന ഗതാഗത കുരുക്കും 12 മണിക്കൂറിൽ അധികം വരുന്ന തടസ്സങ്ങളും 1996 മുതൽ എല്ലാ വർഷവും ഉണ്ടാകുന്നതാണ്. അന്ന് കൊട്ടിയൂർ റോഡിൻ്റെ വീതി എട്ട് മീറ്ററും ടാറിങ്ങ് വീതി വെറും 4.5 മീറ്റർ വരെയുമായിരുന്നു. പ്രധാന സ്‌ഥലങ്ങളിൽ പലയിടത്തും ഡ്രെയ്‌നേജ് ഉണ്ടായിരുന്നു ഫുട്പാത്ത് നിർമിച്ചിരുന്നില്ല എങ്കിലും നടന്നു പോകാനുള്ള സൗകര്യം ഉണ്ടായിരുന്നു. മഴക്കാലത്ത് പൊതുമരാമത്ത് വകുപ്പ് തന്നെ എല്ലാ വർഷവും റോഡിൻ്റെ ഇരു വശങ്ങളിലും കാനകൾ നവീകരിച്ചിരുന്നു. പഞ്ചായത്തുകളും പണികൾ നടത്തിയിരുന്നു. എന്നാൽ 2015 ൽ മലയോര ഹൈവേ ആദ്യ ഘട്ടം പൂർത്തിയാക്കിയപ്പോൾ മുതൽ പൊതുമരാമത്ത് വകുപ്പ് റോഡിനെ തിരിഞ്ഞു നോക്കിയിട്ടില്ല റോഡിൻ്റെ വീതി വർധിപ്പിച്ച് ഹൈവേ നിർമിക്കാൻ ഇരു വശത്തേയും ഭൂവുടമകൾ സ്‌ഥലം സൗജന്യമായി വിട്ടു നൽകിയിരുന്നു. ഭൂമി വിട്ടു നൽകാത്തവരുടേത് ബലമായി പിടിച്ചെടുക്കാൻ വരെ ശ്രമിച്ചിരുന്നു. അതിനു ന്യായം പറഞ്ഞത് വീതിയും സൗകര്യവുമുള്ള റോഡ് വരുന്നു എന്നാണ്. പക്ഷെ ടാറിങ്ങിൻ്റെ വീതി അൽപം മാത്രമായി വർധിപ്പിച്ചാണ് ഹൈവേ നിർമിച്ചത് ഉണ്ടായിരുന്ന ഡെയ്നേജുകളും നടക്കാനുള്ള സൗകര്യവും പൂർണമായി ഇല്ലാതായി. അവ ഒരുക്കേണ്ട ഭാഗം മണ്ണൊലിപ്പു സംഭവിച്ച് ഇല്ലാതായി. കാടു മൂടി. ഉത്സവകാലത്ത് റോഡിൻ്റെ ഇരു വശവും വൃത്തിയാക്കി ഇടാൻ പോലും പൊതു മരാമത്ത് വകുപ്പ് തയാറായില്ല. മുന്നൊരുക്കങ്ങൾ ആലോചിക്കാൻ ജില്ല കലക്‌ടർ പോലും പല തവണ യോഗം വിളിച്ചു കൂട്ടിയിട്ടും റോഡിൽ സൗകര്യം ഒരുക്കേണ്ടവർ കണ്ട ഭാവം നടിച്ചില്ല. അത്രയ്ക്കുണ്ട് ഭരണ മികവ്. ജല വകുപ്പ് പൈപ്പിടാൻ മഴയ്ക്ക് മുൻപുണ്ടാക്കി മൂടി പോയ റോഡിന്റെ വശം ചെളിപ്പുഴകളായി മാറി.ജല വകുപ്പിലെ തന്ത്രിമാർ റോഡിൽ വിള്ളലുള്ള ഭാഗങ്ങളിൽ അൽപം സിമൻറ് ചേർത്ത് കുറച്ച് മിറ്റൽ കോരിയിട്ട് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. അതും പെരും മഴയത്ത്. ഡ്രയ്‌നേജിലൂടെ ഒഴുകി പുഴയിലേക്ക് പോകേണ്ട മഴ വെള്ളം ഹൈവേയിലൂടെ പുഴ പോലെ ഒഴുകുന്നു. ഉത്സവം തീരാൻ ഇനിയും 17 ദിവസങ്ങൾ ബാക്കിയാണ് കനത്ത മഴയാണ് പെയ്യുന്നത്.

ഇതിനെല്ലാം ഇടയിലാണ് പൂർണമായി പേരിനെങ്കിലും ഒരു ബസ് സർവീസ് പോലും ഇല്ലാത്ത വള്ളിത്തോട് മണത്തണ റീച്ച് നവീകരിച്ച് പൊതുമരാമത്ത് വകുപ്പും റോഡ് ഫണ്ട് ബോർഡും ശുഷ്കാന്തി കാണിക്കുന്നത്

ചുരുക്കി പറഞ്ഞാൽ 12 വർഷം മുൻപ് നിർമിച്ച. നവീകരിക്കാത്ത മണത്തണ - കൊട്ടിയൂർ - അമ്പായത്തോട് റിച്ചിൻ്റെ സ്ഥിതിയും മണത്തണ വള്ളിത്തോട് റോഡിൻ്റെ സ്ഥിതിയും ഒന്ന് താരത്യം ചെയ്തു നോക്കിയാൽ താഴെ പറയുന്ന അവസ്ഥയാണ്.

മണത്തണകൊട്ടിയൂർ അമ്പായത്തോട് റീച്ച് -

നീളം - 16 കിലോമീറ്റർ റോഡിൻ്റെ മൊത്തം വീതി -12 മീറ്റർ . ടാറിങ്ങിൻ്റെ വീതി 5.6 മീറ്റർ മാത്രം. ഡ്രെയ്‌നേജില്ല, ഫുട്പാത്തില്ല. ഡിവൈഡറുകളില്ല, അറ്റകുറ്റ പണികൾ പോലും ഇല്ല . റോഡിന് വീതിയില്ലാത്ത കാലത്ത് നിർമിച്ച പാലങ്ങളും കലുങ്കുകളും തന്നെ ഇപ്പോഴും തുടരുന്നു. സംസ്‌ഥാനാന്തര വാഹനങ്ങളും 200 ൽ അധികം ബസ് സർവീസുകളും ഉണ്ട് ഇതിൽ മുപ്പതോളം കെഎസ്ആർടിസി സർവീസുകളും അന്തർ ജില്ല സർവീസുകളുമുണ്ട്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ദീർഘദൂര സർവീസുകൾ വരെയുണ്ട്.

5 വർഷം മുൻപ് നിർമിച്ച് 2 വർഷം മുൻപ് നവീകരണം തുടങ്ങിയ വള്ളിത്തോട് - മണത്തണ റീച്ചിൻ്റെ നീളം 25 കിലോമീറ്റർ. റോഡിൻ്റെ മൊത്തം വീതി 12 മീറ്റർ. ടാറിങ് വീതി 9 മീറ്റർ. ഡ്രെയ്‌നേജും ഫുട്‌പാത്തും നിർമിക്കുന്ന തിരക്കിലാണ്. ഫുട്‌പാത്തിന് 1.75 മീറ്റർ വീതിയും നിശ്ച‌യിച്ചിട്ടുണ്ട്. പാലങ്ങൾക്ക് വീതി വർധിപ്പിച്ചു. കലുങ്കുകൾ പാലങ്ങളായി രൂപമാറ്റവും വരുത്തി 12.5 മീറ്റർ മുതൽ 20 മീറ്റർ വരെ വീതിയിലാണ് പാലങ്ങൾ. ഇരിട്ടി ആറളം റൂട്ടിൽ ഏതാനും ബസ് സർവീസുകളുണ്ട് അവിടം മുതൽ മണത്തണ വരെ 10 കിലോമീറ്ററോളം ദൂരത്തിൽ ഒരു ബസ് സർവീസു പോലും ഇല്ല.

എങ്ങനുണ്ട് കാര്യങ്ങൾ?

A stepmother policy for the crowded Manathana Kottiyoor Road. A luxury on the Manathana Vallithodu Road, where there is not even a bus

Related Stories
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ  നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

Jun 4, 2025 03:24 PM

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന്...

Read More >>
ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

Jun 4, 2025 07:56 AM

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ...

Read More >>
ചീറിപ്പായാൻ റോഡുണ്ട്.  നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

Jun 3, 2025 02:29 PM

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ...

Read More >>
വെള്ളൂന്നിയുടെ പ്രൊവിഡൻസിൻ്റെ പ്രൊവിഡൻസ് എന്താകും?

Jun 3, 2025 08:07 AM

വെള്ളൂന്നിയുടെ പ്രൊവിഡൻസിൻ്റെ പ്രൊവിഡൻസ് എന്താകും?

വെള്ളൂന്നിയുടെ പ്രൊവിഡൻസിൻ്റെ പ്രൊവിഡൻസ്...

Read More >>
Top Stories